Showing posts with label സർക്കുലർ. Show all posts
Showing posts with label സർക്കുലർ. Show all posts

Saturday, June 29, 2013

വിവാഹപ്രായത്തിന്റെ കാര്യത്തില്‍ ഇളവ് സ്വാഗതാര്‍ഹം: കാന്തപുരം

കോഴിക്കോട്: പതിനാറാം വയസ്സില്‍ വിവാഹം കഴിഞ്ഞവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് സ്വാഗതാര്‍ഹമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഭര്‍ത്താക്കന്മാര്‍ വിദേശത്തായ സാഹചര്യത്തില്‍ ഇത്തരം വിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ ഭാര്യമാര്‍ക്ക് വിദേശത്ത് പോകാനും മറ്റും അനുമതി ലഭിക്കുകയുള്ളൂ. ഇങ്ങനെ വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് വിസ ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നിരിക്കെ നിലവിലെ നിയമത്തില്‍ ഇളവ് വരുത്തുന്നതിനോട് വിയോജിക്കേണ്ടതില്ല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ 16 വയസ്സ് മതിയെന്ന നിയമം കൊണ്ടുവരികയാണെങ്കില്‍ അത് നല്ലതാണെന്ന അഭിപ്രായമാണുള്ളത്. രാജ്യത്ത് ആണും പെണ്ണൂം തമ്മില്‍ സദാചാര വിരുദ്ധ വേഴ്ചകള്‍ വ്യാപകമാവുമ്പോള്‍ വിവാഹപ്രായത്തിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്. ഇത് എല്ലാ വിഭാഗക്കാര്‍ക്കും ബാധകമാണെന്നും കാന്തപുരം പറഞ്ഞു. ആണായാലും പെണ്ണായാലും വിവാഹത്തിന്റെ കാര്യത്തില്‍ വയസ്സല്ല, മാനദണ്ഡമാക്കേണ്ടത് പക്വതയാണെന്നും മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ കാര്യത്തില്‍ സുപ്രീം കോടതി പോലും ഇത് അംഗീകരിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.


http://www.sirajlive.com/2013/06/29/36877.html

പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിന് പക്വത മാനദണ്ഡമാക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് മുസ്‌ലിം സംഘടനകള്‍ക്ക് യോജിച്ച അഭിപ്രായം. പ്രായം കൊണ്ട് നിജപ്പെടുത്തി വിവാഹപ്രായം നിശ്ചയിച്ച് നിയമമാക്കുന്നത് ശരിയല്ലെന്നാണ് മുസ്‌ലിം സംഘടനകളുടെ പൊതു അഭിപ്രായം. വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ 16 വയസ്സ് മതിയെന്ന നിയമം കൊണ്ടുവരികയാണെങ്കില്‍ അത് നല്ലതാണെന്ന അഭിപ്രായമാണുള്ളതെന്ന് അഖിലേന്ത്യാ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
വിവാഹത്തിന് സമയപരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നും ശാരീരികമായി പക്വതയെത്തിയാല്‍ വിവാഹമാകാമെന്നും എസ് വൈ എസ്. ഇ കെ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. വിവാഹ പ്രായം 18 വയസ്സാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ലോകത്ത് ഒരിടത്തും ഇത്തരം നിയമം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യരാജ്യത്ത് വിവാഹ പ്രായത്തിന് വയസ്സ് നിര്‍ണയിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. 16 വയസ്സായ സ്ത്രീയും പുരുഷനും തമ്മില്‍ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലാത്ത രാജ്യത്ത് വിവാഹത്തിന് പതിനെട്ട് വയസ്സ് വേണമെന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാഹപ്രായം 18 വയസ്സാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും സ്ത്രീക്കും പുരുഷനും ശാരീരികവും മാനസികവുമായി പക്വതയെത്തുന്നതാണ് വിവാഹപ്രായമെന്നും ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. അടുത്തിടെ പുറത്തു വന്ന കോടതിവിധികള്‍ ബന്ധപ്പെട്ടവര്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് തനിക്കുള്ള അഭിപ്രായം നേരത്തെ തന്നെ പ്രകടിപ്പിച്ചതാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിടെ സിറാജിനോട് പ്രതികരിക്കുകയായിരുന്നു മുസ്‌ലിം സംഘടനാ നേതാക്കള്‍.




Related Posts with Thumbnails