Showing posts with label വിവാഹ പ്രായം. Show all posts
Showing posts with label വിവാഹ പ്രായം. Show all posts

Tuesday, September 24, 2013

വിവാഹ പ്രായം: അത് മുസ്ലിംകളുടെ പൊതുനിലപാടായി എടുക്കരുത് – സമസ്ത

കോഴിക്കോട്: വിവാഹത്തിന് പ്രായം നിശ്ചയിച്ച ഇന്ത്യന്‍ സാഹചര്യത്തില്‍ വിവാഹ പ്രായത്തിന്റെ പേരിലുള്ള വിവാദം സമന്വയത്തിലൂടെ പരിഹരിക്കണമെന്ന് വൈസ് പ്രസിഡന്റ ഇ. സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുശാവറ ആവശ്യപ്പെട്ടു.
സാമ്പത്തികമായും സാംസ്‌കാരികമായും മറ്റും ഭീതി ജനഗമായ സാഹചര്യത്തില്‍ രാജ്യം മുന്നോട്ടു നീങ്ങുമ്പോള്‍ നിര്‍മ്മാണാത്മകമായ ചിന്തയും പ്രവര്‍ത്തനവുമാണ് പുരോഗതിക്കാവശ്യം. മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച്  മതപരവും സാമൂഹികവുമായി വ്യക്തമായ ധാരണകളോ നിലപാടുകളോ ഇല്ലാത്ത ഏതാനും സംഘടനകള്‍ എടുക്കുന്ന തീരുമാനങ്ങളെ കേരളത്തിലെ മുസ്‌ലിംകളുടെ പൊതുതീരുമാനമായി അവതരിപ്പിക്കുന്നത് ഭൂഷണമല്ല.  സങ്കുചിത താല്‍പര്യങ്ങള്‍ പുലര്‍ത്തുന്ന ഇത്തരം സംഘടനകള്‍ തങ്ങളുടെ അഭിപ്രായം സമുദായത്തിന്റെ  മൊത്തം അഭിപ്രായമായി അവതരിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണം. ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങള്‍ മുഖവിലകെടുത്ത് പണ്ഡിതന്‍മാരെയും സമുദായത്തെയും ആരും തെറ്റിദ്ധരിക്കരുത്‌.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ചില മുസ്‌ലിം സംഘടനകള്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങളില്‍ പലതും മതിയായ കൂടിയാലോചനകളോ  സമകാലിക ജീവിതത്തെക്കുറിച്ചുള്ള മതപരവും സാമൂഹികവും ശാസ്ത്രീയവുമായ നിലപാടുകളെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളുന്നതോ ആയില്ലന്നും സമസ്ത മുശാവറ അഭിപ്രായപ്പെട്ടു.
ദൈനംദിന ജീവിതത്തില്‍ പൗരന്മാരെന്ന നിലയിലും സമുദായം എന്ന നിലയിലും ജനങ്ങള്‍  നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാനുള്ള വഴികളെക്കുറിച്ച് ആലോചിക്കാന്‍ മുസ്‌ലിംകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ സമയവും ഊര്‍ജവും കണ്ടെത്തുന്നില്ലെന്നത് ഖേദകരമാണ്. സമുദായത്തെ പ്രതിക്കൂട്ടിലാക്കി മുസ്‌ലിംകളുടെ ക്രിയാത്മക ഊര്‍ജം പാഴാക്കാന്‍ അവസരമൊരുക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് സംശയാസ്പദമാണെന്നും മുശാവറ പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍,  എന്‍ ബാവ മുസ്‌ലിയാര്‍, പി ടി കുഞ്ഞമ്മു മുസ്‌ലിയാര്‍ കോട്ടൂര്‍, അലികുഞ്ഞി മുസ്‌ലിയാര്‍ ശിറിയ തുടങ്ങിയവര്‍ പങ്കെടുത്തു. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം സ്വാഗതവും നന്ദിയും പറഞ്ഞു.

Saturday, June 29, 2013

പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിന് പക്വത മാനദണ്ഡമാക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് മുസ്‌ലിം സംഘടനകള്‍ക്ക് യോജിച്ച അഭിപ്രായം. പ്രായം കൊണ്ട് നിജപ്പെടുത്തി വിവാഹപ്രായം നിശ്ചയിച്ച് നിയമമാക്കുന്നത് ശരിയല്ലെന്നാണ് മുസ്‌ലിം സംഘടനകളുടെ പൊതു അഭിപ്രായം. വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ 16 വയസ്സ് മതിയെന്ന നിയമം കൊണ്ടുവരികയാണെങ്കില്‍ അത് നല്ലതാണെന്ന അഭിപ്രായമാണുള്ളതെന്ന് അഖിലേന്ത്യാ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
വിവാഹത്തിന് സമയപരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നും ശാരീരികമായി പക്വതയെത്തിയാല്‍ വിവാഹമാകാമെന്നും എസ് വൈ എസ്. ഇ കെ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. വിവാഹ പ്രായം 18 വയസ്സാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ലോകത്ത് ഒരിടത്തും ഇത്തരം നിയമം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യരാജ്യത്ത് വിവാഹ പ്രായത്തിന് വയസ്സ് നിര്‍ണയിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. 16 വയസ്സായ സ്ത്രീയും പുരുഷനും തമ്മില്‍ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലാത്ത രാജ്യത്ത് വിവാഹത്തിന് പതിനെട്ട് വയസ്സ് വേണമെന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാഹപ്രായം 18 വയസ്സാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും സ്ത്രീക്കും പുരുഷനും ശാരീരികവും മാനസികവുമായി പക്വതയെത്തുന്നതാണ് വിവാഹപ്രായമെന്നും ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. അടുത്തിടെ പുറത്തു വന്ന കോടതിവിധികള്‍ ബന്ധപ്പെട്ടവര്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് തനിക്കുള്ള അഭിപ്രായം നേരത്തെ തന്നെ പ്രകടിപ്പിച്ചതാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിടെ സിറാജിനോട് പ്രതികരിക്കുകയായിരുന്നു മുസ്‌ലിം സംഘടനാ നേതാക്കള്‍.




Related Posts with Thumbnails