Saturday, October 8, 2011

മാപ്പിളകലകളിൽ പരിശീലനം നൽകാനും ഗവേഷണം നടത്താനും അക്കാദമി സ്ഥാപിക്കുന്നു

സ്വലാത്ത്‌ നഗർ(മലപ്പുറം): മാപ്പിളകലാ പ്രേമികൾക്കും ഈ രംഗത്തെ പ്രതിഭകൾക്കും പുതു പ്രതീക്ഷകൾ നൽകി മാപ്പിളകലാ അക്കാദമി വരുന്നു. എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ കീഴിലാണ്‌ അക്കാദമി സ്ഥാപിക്കുന്നത്‌. ഇസ്ലാമിക കലാ സാഹിത്യത്തെ തനതായ രൂപത്തിൽ നില നിർത്തുന്നതിനും അവയെ പ്രോൽസാഹിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന തീരുമാനം ഇസ്ളാമിക കലാ സാഹിത്യ മേഖലയിലെ പ്രഥമ സംരംഭമാണ്‌. മാപ്പിളകലാ സാഹിത്യ മേഖലയിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖരായ വ്യക്തികളെ ഉപയോഗപ്പെടുത്തിയാണ്‌ പരിശീലനത്തിന്‌ വഴിയൊരുക്കുന്നത്‌. എസ്‌ എസ്‌ എഫ്‌ സംസ്ഥാന സാഹിത്യോത്സവ്‌ സമാപന വേദിയിൽ സംസ്ഥാന പ്രസിഡന്റ്‌ എൻ എം സ്വാദിഖ്‌ സഖാഫിയാണ്‌ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. ഈ രംഗത്ത്‌ പരിശീലന കേന്ദ്രങ്ങൾ വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. മാപ്പിളപ്പാട്ടുൾപ്പെടെയുള്ള കലകളേയും മറ്റു പാരമ്പര്യ ഇസ്ളാമിക കലാ സൃഷ്ടികളേയും മാല മൗലിദ്‌ കീർത്തനങ്ങളേയും ആധുനിക കാലത്തും അവതരിപ്പിക്കാനും അവയെ ജനകീയമാക്കാനും ഇത്തരം പരിശീലന കേന്ദ്രങ്ങൾ വേണമെന്ന്‌ ഈ രംഗത്തെ പ്രമുഖർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ മേഖലയിൽ ഒരു പരിധി വരെ എസ്‌ എസ്‌ എഫ്‌ സാഹിത്യോൽസവുകൾ സജീവമായ ഇടപെടലുകൾ നടത്തുന്നുണെ​‍്ടങ്കിലും പുതിയ കാലഘട്ടത്തിൽ അവയെ ജനകീയമാക്കാനും പുതു തലമുറക്ക്‌ പരിചയപ്പെടുത്താനും ഇത്തരം വിഷയങ്ങളിൽ ഗവേഷണം നടത്താനും അക്കാദമികളുടെ ആവശ്യകത ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്‌ എസ്‌ എസ്‌ എഫ്‌ ഇത്തരമൊരു തീരുമാനമെടുക്കുന്നെന്നത്‌ ശ്ളാഘനീയമാണ്‌. ഇസ്ളാമിക സാഹിത്യത്തിന്‌ അവഗണന നേരിട്ടു കൊണ്ടിരിക്കുന്ന പുതിയ കാലത്ത്‌ മാപ്പിളകലാ അക്കാദമി ഈ രംഗത്തെ വലിയൊരു മുന്നേറ്റത്തിന്‌ തന്നെ വഴിയൊരുക്കും. പരിശീന കേന്ദ്രങ്ങളുടെ അഭാവം ഈ കലകളുടെ നില നിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്‌. നബിദിനാഘോഷങ്ങളുടെ ഭാഗമായി മദ്‌റസ വിദ്യാർഥികൾക്ക്‌ അവസരങ്ങൾ ലഭിക്കുന്നുണെ​‍്ടങ്കിലും തുടർ പരിശീലനങ്ങൾക്ക്‌ അവസരമില്ലാത്തത്‌ ഇത്തരം പ്രതിഭകളുടെ നൈസർഗിക വാസനകളെ വേണ്ടത്ര വളർത്തിയെടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. കേരളീയ പാരമ്പര്യ കലകളേയും പാശ്ചാത്യ സംഗീതത്തേയുമൊക്കെ കുറിച്ച്‌ പഠിക്കാനും ഗവേഷണം ചെയ്യാനും സർക്കാർ സംവിധാനങ്ങൾ തന്നെ നിലവിലുള്ളപ്പോൾ അത്ര തന്നെ പ്രാധാന്യമുള്ള ഇസ്ളാമിക കലാ സാഹിത്യ ശാഖയെ നില നിർത്താനും അവയെ കുറിച്ച്‌ പഠിക്കാനും അവസരമില്ലാത്തതിനെ കുറിച്ച്‌ സമുദായ സംഘടനകൾ തന്നെ വിലയിരുത്തൽ നടത്തണമെന്ന്‌ ഈ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു. അന്യം നിന്നു പോകുന്ന മാപ്പിളകലകൾക്ക്‌ അൽപ്പമെങ്കിലും ചലനമുണ്ടാക്കാനും അതു വഴി കൂടുതൽ പ്രതിഭകൾക്ക്‌ അവസരമുണ്ടാക്കാനും ഇസ്ളാമിക കലാ സാഹിത്യ മേഖലയെ പരിചയപ്പെടുത്തുന്ന വേദികൾ വേണമെന്നും തുടർ പരിശീലന സൗകര്യമൊരുക്കണമെന്നും മാപ്പിളകലാ സാഹിത്യ രംഗത്തെ പ്രമുഖരായ ഒ എം കരുവാരക്കുണ്ട്‌, ബാലകൃഷ്ണൻ വള്ളിക്കുന്ന്‌, ബാപ്പു വെള്ളിപ്പറമ്പ്‌, ബക്കർ പന്നൂർ, ഫൈസൽ എളേറ്റിൽ, കോയ കാപ്പാട്‌, പി ടി എം ആനക്കര, ഒ എം തരുവണ എന്നിവർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.



അറബി മലയാളം സാഹിത്യത്തിന്‌ ഏറെ വേരോട്ടമുള്ള സംസ്ഥാനത്ത്‌ ഇത്തരം വിഷയങ്ങളെ കുറിച്ച്‌ കൂടുതൽ പഠനം നടത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്ന മാപ്പിളകലാ അക്കാദമി ഈ രംഗത്ത്‌ വലിയ ചലനങ്ങൾ സൃഷ്ട്ടിക്കുമെന്നുറപ്പാണ്‌.

08/10/2011
http://www.ssfmalappuram.com/

1 comment:

prachaarakan said...

മാപ്പിളകലാ പ്രേമികൾക്കും ഈ രംഗത്തെ പ്രതിഭകൾക്കും പുതു പ്രതീക്ഷകൾ നൽകി മാപ്പിളകലാ അക്കാദമി വരുന്നു. എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ കീഴിലാണ്‌ അക്കാദമി സ്ഥാപിക്കുന്നത്‌.

Related Posts with Thumbnails