Tuesday, June 2, 2009

കാശ്മീരിൽ നിന്ന്‌ മലയാളത്തിന്റെ ചങ്ങാതിക്കൂട്ടിലേക്ക്‌


കോഴിക്കോട്‌: അശാന്ത താഴ്‌വരയിൽ നിന്നു സാന്ത്വനം തേടി കാശ്മീർ കുരുന്നുകൾ വീണ്ടും മർകസിന്റെ മടിത്തട്ടിൽ. ലാളിക്കാനാളില്ലാതെ, കാശ്മീരിലെ സാഹചര്യങ്ങൾ നിരാലംബരാക്കിയ 50 കുഞ്ഞുങ്ങൾക്ക്‌ മർകസ്‌ ഇനി കളിമുറ്റം. നാല്‌ ദിവസത്തെ യാത്രക്കൊടുവിൽ ഇന്നലെ പുലർച്ചേ കോഴിക്കോട്‌ ട്രെയിനിറങ്ങുമ്പോൾ ഇവർക്കു പുതിയോ​‍ാരു ലോകം കണ്ടതിന്റെ ആവേശം. വേനലവധിക്കുനാട്ടിൽ പോയ 130 കാശ്മീർ കുട്ടികൾക്കൊപ്പമാണ്‌ പുതുതായി അവിടെ നിന്ന്‌ 50 പേർ കൂടി എത്തിയത്‌. അവധിക്ക്‌ നാട്ടിലേക്ക്‌ പോയ ബാക്കിയുള്ളവർ അടുത്താഴ്ച മർകസിലെത്തും. 10നും 13നും മധ്യേ പ്രായമുള്ളവരാണ്‌ പുതുതായെത്തിയ 50 പേരും. ശ്രീനഗർ, കുപ്‌വാര, ബാരാമുല്ല, ഷൂബിയൻ, പുൽബാമ, കുൽഗ്രാം, അനന്ദനാഗ്‌, ബഡ്ഗാം, ഗന്ധർബൽ, ബാദിപ്പുര, ജമ്മു, രാജ്നരി ജില്ലകളിൽ നിന്നുള്ളവരാണിവർ.

ഷോപ്പ്‌ കീപ്പറായിരുന്ന ബാപ്പ മരിച്ചതു എങ്ങനെയെന്ന്‌ ബിലാൽ അഹ്‌ മദി(11)നറിയില്ല. സഹോദരങ്ങളില്ല. കൂട്ടിനു രോഗിയായ ഉമ്മ മാത്രം. കഥ പറഞ്ഞപ്പോൾ സംഘത്തിലെ അംഗമായ ബിലാൽ വിതുമ്പി. ബിലാളിനെപ്പോലെ സങ്കടക്കടലിൽ നിരവധി പേരുണ്ട്‌. കൂട്ടത്തിൽ മർകസിന്റെ കളിമുറ്റത്ത്‌ അവർ വേദനകൾ മറക്കുന്നു. പുതുതായെത്തിയവർക്കും ഇത്തവണയും വിപുലമായ പഠന സൗകര്യങ്ങളാണ്‌ മർകസിൽ ഒരുക്കിയിരിക്കുന്നതെന്നു കാശ്മീർ ഹൗസ്‌ ഒഫീസ്‌ ഇൻ ചാർജ്‌ അശ്‌റഫ്‌ മൾഹരി, അക്കാദമിക്‌ സൂപ്പർവൈസർ മഹർ ഗിലാനി എന്നിവർ പറഞ്ഞു.

അഞ്ചും ആറും ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകളിലാണ്‌ നവാഗതരായ 50 പേരെയും ചേർക്കുക. ഇംഗ്ലീഷ്‌ പഠിച്ചെടുക്കാൻ ഇവർക്ക്‌ മൂന്നു മാസം മാത്രമേ വെണ്ടി വരുന്നുള്ളൂ. ഒരോ കാശ്മീർ വിദ്യാർത്ഥിയുടെയും കഴിവുകളെ വേർതിരിച്ചു മനസ്സിലാക്കാൻ ഇത്തവണ കൗൺസലർമാരെ നിയമിച്ചിട്ടുണ്ട്‌. കഴിവുകൾ കണെ​‍്ടത്തി പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ആവിഷ്കരിക്കും. 2004 മുതലാണ്‌ മർകസിൽ പഠനത്തിനു വേണ്ടി കാശ്മീർ കുട്ടികൾ എത്തിത്തുടങ്ങിയത്‌. 29 കുട്ടികൾ കഴിഞ്ഞ അധ്യയന വർഷം എസ്‌എസ്‌എൽസി പഠനം കഴിഞ്ഞിറങ്ങി. രണ്ട്‌ പേർ പ്ലസ്‌ ടുവിൽ പഠനം നടത്തുന്നുണ്ട്‌.

02/06/2009
siraj news daily dubai

1 comment:

prachaarakan said...

അശാന്ത താഴ്‌വരയിൽ നിന്നു സാന്ത്വനം തേടി കാശ്മീർ കുരുന്നുകൾ വീണ്ടും മർകസിന്റെ മടിത്തട്ടിൽ

Related Posts with Thumbnails