Saturday, April 14, 2012

രാഷ്ട്രീയ ആവശ്യങ്ങളെ വര്‍ഗീയവത്കരിക്കരുത്: കാന്തപുരം


പയ്യന്നൂര്‍: സംസ്ഥാന മന്ത്രിസഭാ വികസനത്തിന്റെ പേരില്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുംവിധം വിവാദങ്ങളുണ്ടാക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി നടക്കുന്ന കേരളയാത്രക്ക് പയ്യന്നൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ജാതിമതങ്ങള്‍ സൗഹൃദത്തില്‍ കഴിഞ്ഞുവരുന്ന സംസ്ഥാനമാണ് കേരളം. അത് തകരാന്‍ അനുവദിക്കരുത്. അധികാര രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ പൊതുജനങ്ങളെ ചേരിതിരിക്കുന്നതിലേക്ക് വളരാതിരിക്കാന്‍ സാമുദായിക രാഷ്ട്‌രീയ നേതൃത്വങ്ങള്‍ ജാഗ്രത പാലിക്കണം. രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയൂം ചെയ്യണ്ട പ്രശ്‌നങ്ങളെ സാമൂദായിക സംഘടനകള്‍ ഏറ്റെടുക്കുന്നത് നല്ല കീഴ് വഴക്കമല്ല. ഇത് സമുദായങ്ങള്‍ക്കിടയില്‍ അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ കാരണമാകും.



സാമൂദായിക സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനമണ്ഡലം ഏതാണെന്ന തിരിച്ചറിവോടെയായിരിക്കണം സാമൂഹിക ഇടപെടലുകള്‍ നടത്തേണ്ടത്. ജനാധിപത്യവും മതേതരത്വവും നല്‍കുന്ന അവസരങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനു പകരം അവയെ അവസരവാദപരമായ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതില്‍നിന്ന് സാമുദായിക സംഘടനാ നേതാക്കള്‍ മാറിനില്‍ക്കണം.



ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ചരിത്രപരമായി വിലയിരുത്താനും അവയോട് സര്‍ഗാത്മകമായ നിലപാടെടുക്കാനും സമൂഹം തയ്യാറാകണം. രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ടിനോടുള്ള ചില സംഘടനകളുടെ നിലപാട് ഖേദകരമാണ്. സമവായത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവസരങ്ങള്‍ വൈകിപ്പിക്കരുതെന്നും കാന്തപുരം വ്യക്തമാക്കി.

http://www.muhimmath.com/

No comments:

Related Posts with Thumbnails