Tuesday, March 30, 2010

മദ്യക്കോള: എസ്‌.വൈ.എസ്‌ പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്‌: മദ്യവും ലഹരിയും സർവവ്യാപകമാക്കാൻ സഹായകമാകുന്ന തരത്തിൽ മദ്യക്കോളക്ക്‌ അനുമതി നൽകാനുള്ള സർക്കാർ നീക്കം അത്യന്തം ആശങ്കാജനകവും പ്രതിഷേധാർഹവുമാണെന്ന്‌ എസ്‌വൈഎസ്‌ സംസ്ഥാന വാർഷിക പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. റോഡപകടങ്ങൾ, സംഘർഷം, കുടുംബശൈഥില്യം തുടങ്ങി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നതിൽ മുഖ്യപങ്ക്‌ വഹിക്കുന്ന മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഭീഷണമായ രീതിയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നീക്കത്തിൽ നിന്നും സർക്കാർ പൈന്തിരിഞ്ഞില്ലെങ്കിൽ നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട്‌ ശക്തമായി നേരിടുമെന്ന്‌ പ്രതിനിധി സമ്മേളനത്തിനു ശേഷം വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

കാലോചിതമായ വികസനപ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്‌. എന്നാൽ വികസന പ്രവർത്തനങ്ങൾ ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യമുണ്ടാവരുത്തെന്നും കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. നിർദ്ദിഷ്ട നാഷണൽ ഹൈവേ വികസനത്തിൽ ആയിരക്കണക്കിന്‌ കുടുംബങ്ങൾ തെരുവിലേക്കെറിയപ്പെടുകയും വർഷങ്ങൾ പഴക്കമുള്ള ആരാധനാലയങ്ങളും ശ്മശാനങ്ങളും തകർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ട്‌. ജനജീവിതത്തെയും ആരാധനാലയങ്ങളെയും സാരമായി ബാധിക്കാത്തവിധം വികസനപ്രവർത്തനങ്ങൾക്ക്‌ സർക്കാർ തയ്യാറാവണം. ഹൈവേ വികസനത്തിൽ വീടും സ്ഥലവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർക്ക്‌ മതിയായ നഷ്ടപരിഹാരം നൽകണം. അവരുടെ പുനരധിവാസത്തിന്‌ സമഗ്രപദ്ധതികൾ ആവിഷ്കരിക്കുകയും വേണം-സമ്മേളനം ആവശ്യപ്പെട്ടു. ഗുജറാത്ത്‌ വംശഹത്യക്ക്‌ നേതൃപരമായ പങ്കുവഹിച്ച മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും ബാബരി മസ്ജിദ്‌ തകർക്കാൻ കൂട്ടുനിന്ന എൽകെ അഡ്വാനിയെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നീക്കത്തിൽ കൗൺസിൽ സന്തുഷ്ടിരേഖപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കും മറ്റു പീഡിതവിഭാഗങ്ങൾക്കും ഇന്ത്യൻ ജുഡീഷ്യറിയോടുള്ള ആദരവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിന്‌ ഇത്‌ സഹായകമാകുമെന്ന്‌ കൗൺസിൽ അഭിപ്രായപ്പെട്ടു. രണ്ടണ്ടു ദിവസങ്ങളിലായി കോഴിക്കോട്ടു നടന്ന പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിച്ചു.

29/03/2010

No comments:

Related Posts with Thumbnails