Sunday, March 28, 2010

ചോദ്യപേപ്പറിലെ മതനിന്ദ ;സുന്നീ നേതാക്കൾ ചർച്ച നടത്തി

സുന്നി നേതാക്കൾ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസമന്ത്രി എം എ ബേബിയുമായി ചർച്ച നടത്തുന്നു. എ സൈഫുദ്ദീൻ ഹാജി, പി സി ഇബ്‌റാഹീം മാസ്റ്റർ, ഡോ. എ പി അബ്ദുൽഹകീം അസ്‌ഹരിരി സംബന്ധിച്ചു. (28/03/2010)


ചോദ്യപേപ്പറിലെ മതനിന്ദ: വ്യാപക പ്രതിഷേധം

തൊടുപുഴ: ന്യൂമാൻ കോളജിൽ ഇസ്ലാമിനെ അവഹേളിക്കുന്ന രീതിയിൽ ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധം ശക്തമായതിനെ തുടർന്നു തൊടുപുഴയിൽ പോലിസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ന്യൂമാൻ കോളജിൽ നടന്നുകൊണ്ടിരുന്ന യൂനിവേഴ്സിറ്റി പരീക്ഷ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രകടനത്തിനിടെ പോലിസും പ്രകടനക്കാരും തമ്മിൽ സംഘർഷമുണ്ടായി. പോലിസ്‌ ലാത്തിവീശി. മതനിന്ദയ്ക്കെതിരേ നടന്ന പ്രകടനത്തിനു സമാന്തരമായി ഒരു സംഘം ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തിയതു സംഘർഷത്തിന്‌ ആക്കം കൂട്ടി. വൈകീട്ട്‌ മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ കലക്ടർ അശോക്‌ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ നടന്ന സർവകക്ഷിയോഗം സമാധാനം പുനസ്ഥാപിക്കാൻ ആഹ്വാനം ചെയ്തു. ചോദ്യപേപ്പറിൽ മതനിന്ദ കടന്നുകൂടിയത്‌ എങ്ങനെയെന്ന്‌ അന്വേഷിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. യോഗത്തിനുശേഷം ന്യൂമാൻ കോളജിലേക്ക്‌ സമാധാനറാലി നടന്നു. പി ടി തോമസ്‌ എം.പി, എസ്‌.പി പി കെ കുട്ടപ്പായി, കോളജ്‌ മാനേജ്മന്റ്‌ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബുധനാഴ്ച നടന്ന ബി.കോം രണ്ടാം സെമസ്റ്റർ ഇന്റേണൽ പരീക്ഷയുടെ മലയാളം ഗദ്യവും രചനയും എന്ന ചോദ്യപേപ്പറിലാണ്‌ മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്ന രീതിയിൽ ചോദ്യം ഉൾപ്പെടുത്തിയത്‌. 11​‍ാമത്തെ ചോദ്യത്തിലാണ്‌ ഉചിതമായ ചിഹ്നം ചേർത്തെഴുതുക എന്ന തലക്കെട്ടിൽ മുഹമ്മദ്‌ എന്ന പേരുനൽകി ചോദ്യം ആരംഭിക്കുന്നത്‌. അല്ലാഹുവിനെയും പ്രവാചകനെയും പേരെടുത്തു പറഞ്ഞ്‌ ആക്ഷേപിക്കുന്ന രീതിയിലുള്ളതാണു ചോദ്യം. സംഭവം പുറത്തായതിനെ തുടർന്നു വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി. മുസ്ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ നടന്ന പ്രകടനത്തിനിടെ പുറത്തുനിന്നെത്തിയ സാമൂഹികവിരുദ്ധർ മാധ്യമപ്രവർത്തകർക്കു നേരെ അക്രമം നടത്തുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്തു. സംഘർഷസാധ്യത നിലനിന്നതിനാൽ പോലിസ്‌ തൊടുപുഴ നഗരസഭാ അതിർത്തിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഉച്ചയ്ക്കുശേഷം, ന്യൂമാൻ കോളജിൽ യൂനിവേഴ്സിറ്റി പരീക്ഷ നടത്തുന്നതു നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ജനങ്ങൾ പ്രകടനമായി കോളജിലെത്തി. ഇവരെ പോലിസ്‌ തടഞ്ഞതു സംഘർഷത്തിനിടയാക്കി. പ്രകടനക്കാർ പോലിസിനു നേരെ കല്ലെറിഞ്ഞു. പോലിസ്‌ ലാത്തി വീശി. അതേസമയം കുറ്റക്കാരനായ അധ്യാപകൻ ഒളിവിൽപോയി. ഇന്ത്യൻ ശിക്ഷാ നിയമം 295(എ), 153(എ) എന്നീ വകുപ്പുകളാണ്‌ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്‌. രണ്ട്‌ കുറ്റങ്ങൾക്കും മൂന്ന്‌ വർഷം വരെ തടവും പിഴയും ലഭിക്കാം.

അധ്യാപകനെതിരേ കേസ്‌, സസ്പെൻഷൻ

തിരുവനന്തപുരം: തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബി.കോം പരീക്ഷയുടെ മലയാളം ചോദ്യപേപ്പറിൽ പ്രവാചകനെ നിന്ദിച്ച സംഭവത്തിൽ കോളജിലെ മലയാളവിഭാഗം തലവൻ ടി ജെ ജോസഫിനെതിരേ ക്രിമിനൽ കേസെടുത്ത്‌ അന്വേഷണം നടത്താൻ നിർദേശം നൽകിയതായി മന്ത്രി എം എ ബേബി നിയമസഭയെ അറിയിച്ചു. വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകനെ സസ്പെന്റ്‌ ചെയ്തു. പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണെ​‍്ടത്തിയതിനെ തുടർന്നാണു നടപടി. കോളജിലെ ഇന്റേണൽ പരീക്ഷയായതിനാൽ കോളജിലെ അധ്യാപകരാണു ചോദ്യപേപ്പർ തയ്യാറാക്കിയത്‌. ഒരു സാമാന്യമനുഷ്യനായ ആർക്കും ഇത്തരത്തിലൊരു ചോദ്യപേപ്പർ തയ്യാറാക്കാൻ കഴിയുമെന്നു തോന്നുന്നില്ല. അധ്യാപകൻ മനപ്പൂർവം ചെയ്തത്താണോ അതോ നിരുത്തരവാദപരമായ നടപടിയാണോ എന്നന്വേഷിക്കും- ബേബി പറഞ്ഞു.

ഈ ചോദ്യം തയാറാക്കിയ ആൾക്ക്‌ അധ്യാപകനായിരിക്കാനുള്ള യോഗ്യതയില്ല. സംഭവത്തെക്കുറിച്ച്‌ എംജി സർവകലാശാലയും ജില്ലാകളക്ടറും അന്വേഷിച്ചിരുന്നു. സംഭവത്തിനുത്തരവാദിയായ അധ്യാപകനെ സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്‌. കോളജിലെ ഇന്റേണൽ പരീക്ഷയ്ക്കുവേണ്ടി മാത്രം തയാറാക്കിയ ചോദ്യമാണിത്‌. മതവികാരം വ്രണപ്പെത്തി സംഘർഷം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണേ​‍്ടായെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.

പരീക്ഷ റദ്ദാക്കി; സിൻഡിക്കേറ്റംഗം അന്വേഷിക്കും

കോട്ടയം: തൊടുപുഴ ന്യൂമാൻ കോളജിൽ ഇന്നലെ നടന്ന ഒന്നാംവർഷ ബി.കോം (മോഡൽ ഒന്ന്‌) പരീക്ഷ റദ്ദുചെയ്തത്തായി എം.ജി സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. ഈ കോളജിലെ വിദ്യാർഥികൾക്ക്‌ ഈ പരീക്ഷയിൽ വിവാദമായ പ്രസ്താവനകൾ വന്നതിനെക്കുറിച്ച്‌ അന്വേഷിക്കാൻ സിൻഡിക്കേറ്റംഗം പ്രഫ. ചന്ദ്രമോഹനനെ വൈസ്‌ ചാൻസലർ ഡോ. രാജൻ ഗുരുക്കൾ ചുമതലപ്പെടുത്തി. പരീക്ഷ വീണ്ടും നടത്തും.

27/03/2010
http://www.ssfmalappuram.com/

2 comments:

prachaarakan said...

ചോദ്യപേപ്പറിലെ മതനിന്ദ:
സുന്നി നേതാക്കൾ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസമന്ത്രി എം എ ബേബിയുമായി ചർച്ച നടത്തി

prachaarakan said...

ഇസ്ലാം നിന്ദ: അധ്യാപകനെതിരേ ലുക്‌ൿഔട്ട്‌ നോട്ടീസ്‌

കൊച്ചി: ഇസ്ലാംമതത്തെ അവഹേളിക്കുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനെതിരേ പോലിസിന്റെ ലുക്‌ൿഔട്ട്‌ നോട്ടീസ്‌. മലയാളം അധ്യാപകൻ ടി ജെ ജോസഫിനെതിരേ കൊച്ചി സിറ്റി പോലിസ്‌ കമ്മീഷണർ മനോജ്‌ എബ്രഹാമാണ്‌ നോട്ടീസ്‌ പുറപ്പെടുവിച്ചതു.
ബി.കോം ഒന്നാംവർഷ ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിലാണ്‌ ഇയാൾ ഇസ്ലാംമതത്തെ അവഹേളിക്കുന്ന തരത്തിൽ മോശമായ പരാമർശങ്ങളടങ്ങിയ ചോദ്യം ഉൾപ്പെടുത്തിയത്‌. ഇതിനെതിരേ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം ഉടലെടുത്തിരുന്നു. തൊടുപുഴയിലെ പ്രതിഷേധറാലിയോടനുബന്ധിച്ച്‌ സംഘർഷമുണ്ടായതിനെ തുടർന്നു പ്രദേശത്ത്‌ നിരോധനാജ്ഞ തുടരുകയാണ്‌. എന്നാൽ, വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയശേഷം ഇയാൾക്കു മുങ്ങാൻ പ്രമുഖ സാംസ്കാരിക നായകനാണു സഹായം നൽകിയതെന്ന ആക്ഷേപമുണ്ട്‌. സംഭവം നടന്നു നാലുദിവസം പിന്നിട്ടിട്ടും അധ്യാപകനെ പിടികൂടാൻ കഴിയാതിരുന്നതിനാലാണ്‌ പോലിസ്‌ ലുക്‌ൿഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.
ഇതിനിടെ, ഇയാളുടെ വീടിനു കാവൽ നിൽക്കുന്ന പോലിസ്‌ സംഘം അതുവഴി കടന്നുപോവുന്ന യാത്രക്കാരെ പരിശോധന നടത്തുന്നതും ചോദ്യം ചെയ്യുന്നതും വൻ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ബൈക്കിൽ പോയ യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്ത പോലിസ്‌ നടപടി വ്യാപകമായ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. 29/03/2010

Related Posts with Thumbnails