
കോഴിക്കോട്: വിവാഹ പൂർവബന്ധം കുറ്റകരമല്ലെന്ന കോടതിവിധിയിൽ വ്യക്തത വേണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. വിവാഹ പൂർവ ബന്ധങ്ങളെക്കുറിച്ച് തെന്നിന്ത്യൻ സിനിമാതാരം ഖുശ്ബു നടത്തിയ പ്രസ്താവനയ്ക്ക് അനുകൂലമായി ഈയിടെയുണ്ടായ സുപ്രിംകോടതി വിധിയോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്യപുരുഷനും സ്ത്രീയും ഒന്നിച്ചു താമസിച്ചാൽ കുറ്റകരമല്ലാതാവുന്നത് ഏതു സാഹചര്യത്തിലാണ് എന്ന് കോടതി വ്യക്തമാക്കണം. ഇത്തരം സ്ത്രീ പുരുഷ ബന്ധങ്ങൾ മതത്തിനും സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിനും ഹാനികരമാണ്. ഈ രീതിയിലുള്ള കോടതിവിധികൾ മുസ്ലിം ശരീഅത്തിന് എതിരായതിനാൽ ഈ വിധിയെ കോടതിയിലൂടെത്തന്നെ ചോദ്യം ചെയ്യുമെന്നും എസ്.വൈ.ഏശിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കാന്തപുരം പറഞ്ഞു. തൊടുപുഴയിലെ ചോദ്യപേപ്പർ വിവാദത്തിനു പിന്നിൽ മതങ്ങൾക്കിടയിൽ ഭിന്നിപ്പും സംഘർഷവും ഉണ്ടാവാൻ ആഗ്രഹിക്കുന്നവരാണ്. ഈ സംഭവത്തിനു പിന്നിൽ ഒരു വ്യക്തി മാത്രമല്ലെന്ന് സംസ്ഥാന സർക്കാരിനു ബോധ്യപ്പെട്ടിട്ടുണെ്ടന്നും രാഷ്ട്രീയ സംഘട്ടനം വർധിച്ചുവരുന്ന കേരളത്തിൽ മതസംഘട്ടനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങളെന്നും കാന്തപുരം പറഞ്ഞു. രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും രാജ്യസ്നേഹികൾ പോവാൻ പാടില്ല. മുസ്ലിംകൾ ഇത്തരം പ്രവർത്തനങ്ങളിൽ ചെന്നെത്താതിരിക്കാൻ തങ്ങളുടെ സംഘടന ജാഗ്രത പാലിക്കുന്നുണ്ട്. മദ്യകോള വിപണിയിലിറക്കാൻ ശ്രമിച്ചാൽ നിയമത്തിനുള്ളിൽ നിന്ന് എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
29/03/2010
www.ssfmalappuram.com
29/03/2010
www.ssfmalappuram.com